കിഫ്‌ബി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക മാറ്റിവെയ്ക്കൽ എന്നിവ ബാധ്യത; സിഎജി റിപ്പോർട്ട് സഭയിൽ

കിഫ്‌ബി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക മാറ്റിവെയ്ക്കൽ എന്നിവ ബാധ്യത; സിഎജി റിപ്പോർട്ട് സഭയിൽ

തിരുവനന്തപുരം: കഴിഞ്ഞ  എൽഡിഎഫ്  സർക്കാരിനെ മുൾമുനയിൽ നിർത്തികൊണ്ട് 2024-25 വർഷത്തെ സിഎജി റിപ്പോർട്ട് നിയമസഭയിലെത്തി. ഈ സിഎജി റിപ്പോർട്ടിലൂടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ആഴം മനസിലാക്കാൻ സാധിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വകമാറ്റിയതും കിഫ്ബിയും സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദുരിതാശ്വാസ നിധിയിൽ നിന്നും 262.06 കോടി രൂപ സഞ്ചിത നിധിയിലേക്ക് മാറ്റിവെച്ചു. റവന്യു കമ്മിയും ധനക്കമ്മിയും കുറച്ച് കാണിക്കുന്നതിനു വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

ബജറ്റിന് പുറത്തായി 39,230 കോടി രൂപ കടമെടുത്തിട്ടുണ്ടെന്ന് സി.എ.ജി. റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ 3,511 കോടി രൂപയുടെ തീർപ്പാക്കാത്ത ബാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ചിലവ് അധികവും വരുമാനത്തിൽ നേരിയ വർധനവും മാത്രമാണ് ഉള്ളതെന്നും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.  ആഭ്യന്തര ഉത്പാദനം 9.30 ശതമാനത്തിൽ നിന്ന് 9.97 ആയി. റവന്യു വരവിൽ 0.30 ശതമാനത്തിന്റെ മാത്രം വളർച്ചയാണ് ഉണ്ടായത്. കേന്ദ്ര സഹായത്തിൽ 42 ശതമാനത്തിന്റെ കുറവുണ്ടായി. ചെലവിൽ 8.97 ശതമാനം കൂടുതലുണ്ടായി. റവന്യു ചെലവിന്റെ 64.40 ശതമാനവും വരവിന്റെ 80 ശതമാനവും ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നുവെന്നും റിപ്പോർട്ട് വിശദമാക്കുന്നത്.