അട്ടപ്പാടി മധു വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

മധുവിന്റെ 'അമ്മ നൽകിയ ഹർജിയിലാണ് സ്റ്റേ

അട്ടപ്പാടി മധു വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

 മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു.

മധുവിന്റെ അമ്മ മല്ലിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നതിൽ നടപടി ഉണ്ടാകും വരെ വിചാരണ തടയണം എന്നായിരുന്നു ആവശ്യം. കേസിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജി 10 ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കും. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം നൽകിയ ഹർജി വിചാരണക്കോടതി രണ്ടുദിവസം മുൻപ് തള്ളിയിരുന്നു. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതിയിലാണു മധു വധക്കേസ് വിചാരണ നടക്കുന്നത്. കോടതിയിൽ 8, 9 തീയതികളിൽ നടന്ന വിസ്താരത്തിനിടെ സാക്ഷികളായ ഉണ്ണിക്കൃഷ്‌ണൻ, ചന്ദ്രൻ എന്നിവർ കൂറുമാറി. സാക്ഷികൾ കൂറുമാറിയതിനെത്തുടർന്നാണു സ്പെഷൽ പ്രോസിക്യൂട്ടർ സി.രാജേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തിയത്.

സാക്ഷികളെ കൂറു മാറ്റുന്നതിൽ പ്രതിഭാഗം വിജയിച്ചെന്നും ഇതേ പ്രോസിക്യൂട്ടർ വാദിച്ചാൽ തങ്ങൾ കേസിൽ തോറ്റുപോകുമെന്നും മധുവിന്റെ അമ്മ മല്ലി പറയുന്നു. സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ടു മധുവിന്റെ മാതാവ് മല്ലി പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറലിന് അപേക്ഷ നൽകിയിരുന്നു. അസി.സ്പെഷൽ പ്രോസിക്യൂട്ടർ രാജേഷ് എം.മേനോനെ ഈ പദവിയിൽ നിയമിക്കണമെന്നാണ് ആവശ്യം