ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടർ; രേണു രാജ് എറണാകുളത്തേക്ക്

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടർ; രേണു രാജ് എറണാകുളത്തേക്ക്

  സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയുമായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി രേണു രാജിനെ നിയമിച്ചു. 

  തിരുവനന്തപുരത്ത് ജെറോമിക് ജോർജ്ജ് കളക്ടറാവും. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ രാജമാണിക്യത്തെ റൂറൽ ഡെവലപ്മന്റ് കമ്മീഷണറാക്കി. ജാഫർ മാലിക് പിആർഡി ഡയറക്ടറാവും. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കൽ സർവ്വീസസ് കോർപറേഷൻ എംഡിയുടെ ചുമതലയും നവജ്യോത് ഖോസെക്കാണ്. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറായി ഹരികിഷോറിനെ നിയമിക്കാനും സർക്കാർ തീരുമാനിച്ചു.

 എസ് ഹരികിഷോറിന് നിലവിലെ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ ചുമതലയ്ക്ക് ഒപ്പം കെഎസ്ഐഡിസി എംഡിയുടെ അധിക ചുമതലയാണ് നൽകിയത്.  ഈ ചുമതലയിൽ നേരത്തെയുണ്ടായിരുന്നത് എം ജി രാജമാണിക്യമാണ്. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസെയെ ആരോഗ്യവകുപ്പിന്റെ ചുമതലയിലേക്കാണ് മാറ്റിയത്. ഈ സ്ഥാനത്ത് നിന്നാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയിലേക്ക് മാറ്റിയത്.
ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴയ്ക്ക് മാറുന്ന സാഹചര്യത്തിലാണ് ഇവിടുത്തെ കളക്ടറായ, രേണു രാജിനെ എറണാകുളത്തേക്ക് മാറ്റിയത്. ഭാര്യ ഭർത്താക്കന്മാർ അടുത്തടുത്ത ജില്ലകളിൽ കളക്ടർ മാരാവുന്നു എന്ന പ്രത്യേകതയുമുണ്ട്. 
 എറണാകുളം കളക്ടറായിരുന്ന ജാഫർ മാലികിനെ പിആർഡി ഡയറക്ടറാക്കി. മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ അധിക ചുമതലയും ജാഫർ മാലികിനുണ്ട്.