കുളിമുറിയില്‍ ഒളിക്യാമറയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി; വീട്ടമ്മ കൈയ്യോടെ പൊക്കി

കുളിമുറിയില്‍ ഒളിക്യാമറയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി; വീട്ടമ്മ കൈയ്യോടെ പൊക്കി

പാലക്കാട്: പാര്‍ട്ടി പ്രവര്‍ത്തകയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി സിപിഎം. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. പരാതി വന്നയുടന്‍ നടപടിയെടുത്തെന്ന് പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. പരാതിക്കാരി മാധ്യമങ്ങളോട്  പ്രതികരിച്ചു. സംഭവം അറിയിച്ചപ്പോള്‍ പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചത് പാര്‍ട്ടിയാണെന്ന് പരാതിക്കാരി പറഞ്ഞു. ഷാജഹാനില്‍ നിന്ന് ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാകുന്നത്. വെന്റിലേഷന്‍ ജനലില്‍ കൈ കണ്ടപ്പോഴാണ് ശ്രദ്ധിച്ചതെന്നും പുറത്തുവന്നപ്പോള്‍ ജനലില്‍ ഒരാള്‍ നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ഒച്ചവെച്ചെന്നും അവര്‍ പറഞ്ഞു. ഷാജഹാന്‍ ഓടിയപ്പോള്‍ മൊബൈല്‍ ഫോണ്‍ താഴെവീണെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ തനിക്ക് പൂര്‍ണമായ വിശ്വാസമുണ്ട്. അയല്‍വാസിയായ യുവാവില്‍ നിന്നാണ് ഇത്തരം ദുരനുഭവം ഉണ്ടായത്. മറ്റാര്‍ക്കും ഇത്തരം ഒരു അനുഭവം ഉണ്ടാകരുതെന്നാണ് തന്റെ ആഗ്രഹം. പാര്‍ട്ടി പൂര്‍ണ്ണമായ പിന്തുണ നല്‍കി. പരാതി നല്‍കാനാണ് പാര്‍ട്ടി നിര്‍ദേശം നല്‍കിയത്. പരാതി നല്‍കാന്‍ പോകുന്നതിന് മുന്‍പ് തന്നെ പാര്‍ട്ടി പ്രതിക്കെതിരെ നടപടിയെടുത്തു. ഒളിക്യാമറ വെച്ചു എന്നത് ഒരു സ്ത്രീക്കും ഉള്‍ക്കൊള്ളാനാകാത്ത കാര്യമാണ്. മോശം പെരുമാറ്റം ഷാജഹാനില്‍ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ടോയ്‌ലറ്റിന് മുകളിലെ വെന്റിലേഷനില്‍ കൈ കണ്ടാണ് ആദ്യം ശ്രദ്ധിച്ചത്. പ്രതിയുടെ മൊബൈല്‍ഫോണ്‍ കിട്ടിയതിനാലാണ് ആളെ തിരിച്ചറിയാനായതെന്നും അവര്‍ പറഞ്ഞു. മിനിഞ്ഞാന്ന് വൈകീട്ടാണ് സംഭവം. കുളിമുറിയുടെ ജനാലയില്‍  ആളനക്കം കേട്ട് വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ നിലത്ത് വീണു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അടക്കമാണ് വീട്ടമ്മ പരാതി നല്‍കിയത്. മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് അയക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു.