പഴങ്ങളുടെ മറവിൽ ലഹരികടത്ത്:അന്വേഷണം കൊച്ചിയടക്കമുളള തുറമുഖങ്ങളിലേക്ക്

പഴങ്ങളുടെ മറവിൽ ലഹരികടത്ത്:അന്വേഷണം കൊച്ചിയടക്കമുളള തുറമുഖങ്ങളിലേക്ക്

പഴവർഗങ്ങളുടെ മറവിൽ രാജ്യത്തേക്ക് വൻ തോതിൽ ലഹരി മരുന്ന് കടത്തിയ കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും. കൂടുതൽ പേരെ പ്രതി ചേർക്കുമെന്നാണ് ഡിആർഐയിൽ നിന്ന് ലഭിക്കുന്ന വിവരം.ലഹരി മരുന്നുമായി കണ്ടെയ്നർ പിടിയിലാവും മുൻപ് സൗത്ത് ആഫ്രിക്കയിലുള്ള മലയാളി കച്ചവട‍ക്കാരൻ മൻസുർ തച്ചംപറമ്പിൽ തന്നോട് ഫോണിൽ സംസാരിച്ചെന്നാണ് അറസ്റ്റിലായ വിജിൻ വർഗീസ് ഡിആർഐയ്ക്ക് മൊഴി നൽകിയിരിക്കുന്നത്. രാഹുൽ എന്നയാൾ ലോഡ് കൊണ്ടുപോവുമെന്നാണ് ഫോണിലൂടെ കിട്ടിയ നിർദ്ദേശം. ഇയാളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.

എന്നാൽ അമർ പട്ടേൽ എന്നയാളാണ് ലഹരി മരുന്ന് കടത്തിയതെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് മൻസൂർ. താൻ സ്ഥലത്തില്ലാത്തപ്പോൾ അമർ പട്ടേൽ കള്ളക്കടത്ത് നടത്തിയെന്നാണ് വെളിപ്പെടുത്തിയത്. ഇക്കാര്യം അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.മൻസൂറിനെ ഉടൻ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യും. ചോദ്യം ചെയ്യാൻ ഹാജരായില്ലെങ്കിൽ നിയമപടികൾ സ്വീകരിക്കും.കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിദേശ വിപണിയിൽ 1476 കോടി വിലവരുന്ന ലഹരി മരുന്ന് ഡിആർഐ പിടികൂടിയത്