കുഞ്ഞുങ്ങളുടെ കൈയിൽ ഫോൺ കൊടുക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക; ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത
ലീഡ്‌സ്, ലോഗ്ബറോ, ആസ്റ്റണ്‍ സര്‍വകലാശാലകളിലെ വിദഗ്ധരടങ്ങിയ സമിതിയാണ് ഈ പഠനത്തിന് പിന്നില്‍
രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളിലെ സ്ക്രീൻ ഉപയോഗം ഗുരുതരമായ ആരോഗ്യ-മാനസിക പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ഞെട്ടിക്കുന്ന പഠനങ്ങളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. യുകെയിലെ പ്രമുഖ സര്‍വകലാശാലകളായ ലീഡ്‌സ്, ലോഗ്ബറോ, ആസ്റ്റണ്‍ തുടങ്ങിയ സർവകലാശാലകളിലെ വിദഗ്ധരടങ്ങിയ സമിതി നടത്തിയ പഠനത്തലാണ് ഇത് കണ്ടുപിടിച്ചത്. ഫോണുകളുടെയും മറ്റ് ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളുടെയും ഉപയോഗം മൂലം കുട്ടികളുടെ ഭാവിയെ തന്നെ തകിടം മറിക്കുന്ന തരത്തിലായിരിക്കും ഇത് ബാധിക്കുകയെന്ന് പഠനത്തിൽ പറയുന്നു. കൗമാരക്കാരുടെ നവമാധ്യമ ഉപയോഗത്തെക്കുറിച്ച് ലോകമെങ്ങും ചർച്ച ചെയുന്ന സാഹചര്യത്തിൽ കുഞ്ഞുങ്ങളുടെ സ്‌ക്രീന്‍ ഉപയോഗം മാതാപിതാക്കളിൽ ഒരു ഭയവുമില്ലാതെ പ്രോത്സാഹിപ്പിക്കുന്നത് കടുത്ത വിപത്താണ് വരുത്തിവെക്കുക. ഭക്ഷണം കഴിക്കാത്ത കുട്ടിക്ക് ഫോൺ കാണിച്ച് കൊണ്ട് ഭക്ഷണം കൊടുക്കുന്നത് തികച്ചു തെറ്റായ പ്രവണത തന്നെയാണ്. ഇതുമൂലം കുട്ടികളുടെ കാഴ്ച്ച ശക്തിയെ വളരെ ചെറുപ്പത്തിൽ തന്നെ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മാതാപിതാക്കള്‍ സ്വന്തം സ്‌ക്രീന്‍ ഉപയോഗം കൃത്യമായ നിയന്ത്രിക്കാത്തത് കൊണ്ട് കുട്ടികളും വളരെ മോശം ശീലങ്ങളാണ് ശീലിക്കുന്നതെന്ന് പദാന്തത്തിൽ ചൂണ്ടികാണിക്കുന്നു.

കുട്ടികളിലെ ഫോണിന്റെ അമിത ഉപയോഗം മൂലം കുട്ടികളോടും മുതിർന്നവരോടും എങ്ങനെ സംസാരിക്കണം എങ്ങനെ പെരുമാറണമെന്ന് അറിയാതെ വരുന്നു. കുഞ്ഞുങ്ങളുടെ ഭാഷാവികസനവും സാമൂഹിക ഇടപെടലുകളും ഇതിലൂടെ മന്ദഗതിയിലാകുകയാണ് ചെയുന്നത്. കൂടാതെ, അമിതമായ ഡിജിറ്റല്‍ കാഴ്ചകള്‍ കുഞ്ഞുങ്ങളുടെ തലച്ചോറിനെ അനാവശ്യമായി ഉത്തേജിപ്പിക്കുകയും ഉറക്കക്കുറവിനും ദേഷ്യത്തിനും കാരണമാവുകയും ചെയ്യുകയും, കുട്ടിക്കാലത്തെ അമിതവണ്ണം, കാഴ്ചശക്തി തകരാറുകള്‍ എന്നിവയ്ക്ക് ഇത് വഴിവെക്കുകയും ചെയുന്നു. ഒപ്പം ഇന്നത്തെ തലമുറയിൽ കണ്ടു വരുന്ന മറ്റൊരു പ്രവണതയാണ് കുട്ടികൾ വാശിപിടിക്കുമ്പോഴോ സങ്കടപ്പെട്ട് ഇരികുമ്പോഴോ മാതാപിതാക്കൾ ഫോൺ എടുത്ത് നൽകുന്നത്. അതും ഒട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത തന്നെയാണ്. കുട്ടികള്‍ക്ക് പഠിക്കാനോ ആശയവിനിമയത്തിനോ ഉള്ള സ്‌ക്രീന്‍ ഉപയോഗം പോലും രണ്ടു വയസ്സില്‍ താഴെയുള്ളവര്‍ക്ക് സുരക്ഷിതമല്ലെന്നാണ് ഗവേഷകരുടെ പക്ഷം. ഇത്തരം കാര്യങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്ലതാണെന്ന തെറ്റായ സന്ദേശം മാതാപിതാക്കള്‍ക്ക് നല്‍കുമെന്നും ഇത് അവരുടെ വളര്‍ച്ചാ വൈകല്യങ്ങള്‍ ഇരട്ടിയാക്കുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.